കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍, സി.എൻ. മോഹനൻ, സിറ്റി പോലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഗുരുതരമായി പരുക്കേറ്റ എം.എല്‍.എയെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. മുഖ്യമന്ത്രി മുറിയിലെത്തി എം.എല്‍.എയെ കണ്ടു. ആരോഗ്യവിവരം ചോദിച്ചറിഞ്ഞു. ഒരാഴ്ച കൂടെ ചികിത്സയില്‍ കഴിഞ്ഞശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
15 അടി ഉയരമുള്ള വേദിയില്‍നിന്ന് വീണ ഉമാ തോമസ് എം.എല്‍എ.യ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരുക്കേറ്റത്. ഡിസംബർ 31-ന് തലച്ചോറിന്റെയും നട്ടെല്ലിന്റെയും പരുക്കുകളില്‍ പുരോഗതി കാണിച്ചു തുടങ്ങിയിരുന്നു. സർക്കാർ നിയോഗിച്ച ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള എറണാകുളം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ സംഘവും ആശുപത്രിയിലെ മെഡിക്കല്‍ ബോർഡിനൊപ്പം ചികിത്സ വിലയിരുത്തുന്നുണ്ട്.
TAGS : KALLUR STADIUM ACCIDENT
SUMMARY : Kallur Stadium accident; The Chief Minister visited Uma Thomas in the hospital