ബെംഗളൂരുവിൽ ആർ.സി.ബി ടീമിന്‍റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട്  11 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. 15ഓളം പേര്‍ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പരുക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്.

പോലീസിന് നിയന്ത്രിക്കാനാകുന്നതിലും അപ്പുറം ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ തടിച്ചുകൂടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. പരുക്കേറ്റ് പലരും റോഡരികിൽ വീണു കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

വിജയാഘോഷത്തിനായി ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം നിരവധി പേരാണ് തടിച്ചുകൂടിയത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കി. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ഇത്ര പെട്ടെന്ന് ബെംഗളൂരു പോലെയൊരു നഗരത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഇരച്ച് കയറിയതാണ് അപകടത്തിന് കാരണം. വിധാന്‍ സഭ മുതല്‍ സ്റ്റേഡിയം വരെ വന്‍ തിരക്കാണ് ഉണ്ടായിരുന്നത്. പോലീസ് ആദ്യം ചടങ്ങിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നിര്‍ബന്ധം മൂലം പരിപാടി നടത്തുകയായിരുന്നു. ദുരന്ത സാഹചര്യത്തില്‍ ടീമിന്റെ വിക്ടറി പരേഡ് ഒഴിവാക്കി.

സ്റ്റേഡിയത്തിൽ തിരക്കു കൂടിയെന്ന വാർത്ത പുറത്തു വന്നതോടെ വിധാൻസൗധയിലെ സർക്കാർ പരിപാടി വെട്ടിച്ചുരുക്കി ക്രിക്കറ്റ് താരങ്ങൾ മടങ്ങി. തുറന്ന ബസിൽ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ‌ എത്തിക്കാനായിരുന്നു ആലോചന. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു മാറ്റിവച്ചു. വലിയ തിരക്കുണ്ടാകുമെന്നും തുറന്ന ബസിലെ ഷോ ഒഴിവാക്കണമെന്നും പോലീസ് നിർദേശിച്ചിരുന്നു. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു.

അപകടമുണ്ടായതിന് പിന്നാലെ ബെംഗളൂരുവിൽ നിന്ന് മടങ്ങാനായി ജനങ്ങൾ ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്. മെട്രോ സ്റ്റേഷനിൽ ഉൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദുരന്തമുണ്ടായ സ്ഥലത്തേയ്ക്ക് തിരക്ക് കാരണം ആംബുലൻസുകൾക്ക് കടന്നുചെല്ലാൻ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *