ബെംഗളൂരു : ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന അഡ്വ. സത്യൻ പുത്തൂരിന് ആദരമൊരുക്കി സുഹൃത്തുക്കൾ. ജയമഹൽ മെയിൻ റോഡിലെ കെ.സി പാലസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു, എംഎൽഎ എന്‍എ ഹാരിസ്, എഡിജപി ശരത്ചന്ദ്ര, മുൻ ചീഫ് സെക്രട്ടറി മഞ്ജുനാഥ് പ്രസാദ്, ഒളിമ്പ്യൻ ആശ, കർണാടക സ്റ്റേറ്റ് ഗ്യാരണ്ടീസ് ഇംപ്ലിമെന്റേഷൻ അതോറിറ്റി വൈസ് ചെയർമാൻ സൂരജ് ഹെഗ്‌ഡെ, എന്നിവർ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. 30 ഓളം മലയാളി സംഘടനകളുടെ ഭാരവാഹികളും ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബെംഗളൂരുവിലെ പൊതുപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ സത്യൻ കണ്ണൂർ പാനൂർ പുത്തൂർ സ്വദേശിയാണ്. 1987 ലാണ് ബെംഗളൂരുവിലെത്തുന്നത്. നിയമപഠനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച സത്യൻ പുത്തൂർ കർണാടക കെപിസിസി ജനറൽ സെക്രട്ടറി, എഐസിസി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിൽ കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് പാനൽ അഭിഭാഷകനായ സത്യന്‍ പുത്തൂര്‍ കർണാടക തീരദേശ വികസന അതോറിറ്റി, കര്‍ണാടക തുകൽ വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ് (ലിഡ്കര്‍) എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയൻ സെക്രട്ടറിയാണ്. ബാംഗ്ലൂർ കേരള സമാജം മുൻ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീനാരായണ സമിതി വൈസ് പ്രസിഡണ്ട്, ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകളുടെ രക്ഷാധികാരി, ഉപദേഷ്ടക അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂരിലെ കലാപ രാഷ്ട്രീയം വിഷയമാക്കി എൻറെ കണ്ണൂരും തോരാത്ത കണ്ണീരും എന്ന പുസ്തകം രചിച്ചിട്ടുണ്ട്.