കണ്ണൂർ: അഴീക്കോട് മീന്‍കുന്ന് ബീച്ച് ഭാഗത്തെ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ പയ്യാമ്പലം ബീച്ചിന് അകലെയാണ് മൃതദേഹം കണ്ടത്.
ഇന്നലെ രാവിലെ മുതല്‍ അഴീക്കല്‍ കോസ്റ്റല്‍ സ്റ്റേഷന് എസ് എച്ച് ഒ. എം വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും അഴീക്കല്‍ മുതല്‍ പയ്യാമ്പലം വരെയുള്ള തീരപ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പ്രിനീഷിനൊപ്പം ഒഴുക്കില്‍പ്പെട്ട പട്ടാന്നൂര്‍ കൊടോളിപ്രം അനന്ദനിയലത്തില്‍ പി കെ ഗണേശന് നമ്പ്യാരുടെ (28) മൃതദേഹം മാത്രമേ ഇന്നലെ കണ്ടെത്താനായുള്ളൂ.
നീര്ക്കടവ്ഭാഗത്ത് നിന്നാണ് ഗണേശന് നമ്പ്യാരുടെ മൃതദേഹം കണ്ടെത്തിയത്. മീന്‍കുന്ന് ബീച്ചിലെ പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുത്തശേഷം കടലിലേക്ക് ഇറങ്ങിയ യുവാക്കള്‍ തിങ്കളാഴ്ചയാണ് തിരയില്‍പ്പെട്ടത്. ബീച്ചിലുണ്ടായിരുന്ന രണ്ട് പേരാണ് യുവാക്കള്‍ തിരിയില്‍പ്പെട്ടത് കണ്ടത്. സമീപത്തെ കടയിലെത്തി ഇവര്‍ വിവരം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : The body of the second person who went missing at sea at Meenkunnu Beach has been found