ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ.സി.ബി) ടീമിന്റെ ആദ്യ ഐ.പി.എൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ അധികൃതർക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി കർണാടക ഹൈകോടതി. അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി. ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജൂൺ 16ന് കേസ് വീണ്ടും പരിഗണിക്കും.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രഘു റാം ഭട്ട് ഉൾപ്പടെയുള്ളവർ തങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് കോടതിയുടെ നിർദേശം പുറത്ത് വന്നിരിക്കുന്നത്.
സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ആർ.സി.ബിയിലെ ഉന്നത മാർക്കറ്റിങ് ഉദ്യോഗസ്ഥനായ നിഖിൽ സൊസാലെയും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുംബൈയിലേക്ക് പോകുന്നതിനിടെ രാവിലെ 6.30 ഓടെ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ജൂൺ 4 നാണ് ദുരന്തം ഉണ്ടായത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കിരീടം നേടിയതിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടം തടിച്ചുകൂടിയപ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും 56 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്താൻ കർണാടക ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹയുടെ നേതൃത്വത്തിൽ ഒരു ഏകാംഗ കമ്മീഷനെയും കർണാടക സർക്കാർ നിയോഗിച്ചു.