‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, ചിത്രം രാജ്ഭവനില്‍നിന്ന് മാറ്റില്ല’; പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന നിലപാട് എന്ത് തരം ചിന്താഗതിയാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. രാജ്ഭവനില്‍ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റാന്‍ കഴിയില്ലെന്നും ഭാരതാംബ ഭാരതത്തിന്റെ അടയാളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനിലെ പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടിയും മന്ത്രി പി പ്രസാദും വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. മന്ത്രിമാര്‍ പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ ഗവര്‍ണര്‍ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.

അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയതിനാലാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന് മന്ത്രി പി പ്രസാദ് പ്രതികരിച്ചു. ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തണം എന്നും ആദരിക്കണം എന്നും നോട്ടീസില്‍ കണ്ടതോടെയാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയതെന്നാണ് മന്ത്രിമാര്‍ പറയുന്നത്. മുന്‍പ് നല്‍കിയ നോട്ടീസില്‍ ഈയൊരു കാര്യം പറഞ്ഞിരുന്നില്ലെന്നും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന നിലപാടില്‍ മന്ത്രിമാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഭരണഘടനാവിരുദ്ധമായ കാര്യമാണിത്. എല്ലാവരെയും ഒരുപോലെ കാണണമെന്ന് പറയുന്നിടത്ത് മത, രാഷ്ട്രീയ ചിഹ്നനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റേണ്ടയാളാണ് ഗവര്‍ണര്‍’ മന്ത്രി പി പ്രസാദ് പറഞ്ഞു.

ഇന്ന് വൈകീട്ട് രാജ്ഭവനില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വച്ചാണ് മന്ത്രിമാരുടെ നിലപാടിനെ ഗവര്‍ണര്‍ തുറന്നെതിര്‍ത്തത്. മന്ത്രിമാരല്ല ആര് പറഞ്ഞാലും ഭാരതത്തിന്റെ അടയാളമായ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ചടങ്ങില്‍ വച്ച് ഗവര്‍ണര്‍ പറഞ്ഞു. ജന്മഭൂമി പോലെ തന്നെ ഭാരതാംബയേയും സംരക്ഷിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിവാദങ്ങള്‍ക്കിടെ ഭാരതാംബ ചിത്രത്തിന്റെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടിക്ക് തുടക്കമിട്ട ചിത്രങ്ങള്‍ രാജ്ഭവന്‍ പുറത്തുവിട്ടു.

വിഷയം ചര്‍ച്ചയായതോടെ മന്ത്രിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ളവര്‍ രംഗത്തെത്തി. ഇത് അപകടകരമായ സൂചനയാണെന്നും തെറ്റായ സമീപനമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കാവിവത്കരിക്കാന്‍ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങള്‍ നടക്കുന്നു. ഏത് ഭാരതാംബ?. ഭാരതാംബ എന്ന ഔദ്യോഗിക ചിഹ്നം എവിടെയെങ്കിലും ഉണ്ടോയെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *