കഞ്ചാവ് കേസില്‍നിന്ന് യു. പ്രതിഭ എം.എല്‍.എയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി എക്സൈസ് അന്വേഷണസംഘം അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. കനിവ് ഉള്‍പ്പെടെ ഒമ്പതുപേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ മൂന്നുമുതല്‍ ഒമ്പത് വരെയുള്ള ഏഴുപേരെ തെളിവുകളുടെ അഭാവത്തില്‍ ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയത്.
കഴിഞ്ഞ ഡിസംബർ 28ന് കുട്ടനാട് എക്സൈസ് സംഘമാണ് കനിവിനെയും എട്ട് സുഹൃത്തുക്കളെയും തകഴിയില്‍നിന്ന് മൂന്ന് ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഒന്നാംപ്രതിയില്‍നിന്ന് കഞ്ചാവും രണ്ടാംപ്രതിയില്‍നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെത്തി. മറ്റു പ്രതികള്‍ കഞ്ചാവ് ഉപയോഗിച്ചെന്നാണ് മഹസറില്‍ രേഖപ്പെടുത്തിയത്. ഇവരുടെ ഉച്ഛ്വാസവായുവില്‍ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു.
കുട്ടനാട് എക്സൈസ് സംഘം കേസെടുത്തെങ്കിലും പിന്നീട് പരാതിയും വിവാദവും ഉയർന്നതോടെ എക്സൈസ് നാർകോട്ടിക് വിഭാഗം കേസ് ഏറ്റെടുത്തിരുന്നു. പ്രതികളുടെ മെഡിക്കല്‍ പരിശോധന നടത്താത്തതിനാല്‍ ഇവർ കഞ്ചാവ് ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചില്ല. പ്രതികള്‍ കഞ്ചാവ് ഉപയോഗിച്ചത് കണ്ടതായി പരിശോധന നടത്തിയ ഉദ്യോഗസ്ഥരാരും മൊഴി നല്‍കിയില്ല. അതിനാല്‍ കഞ്ചാവ് ഉപയോഗിച്ചെന്നത് കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല.
കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ട മറ്റ് സാക്ഷികളുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മറ്റുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി എക്സൈസ് നാർകോട്ടിക് സി.ഐ എം. മഹേഷ് കുറ്റപത്രം സമർപ്പിച്ചത്. മകനെതിരെ കള്ളക്കേസ് എടുത്തതായി ആരോപിച്ച് എക്‌സൈസിനെതിരെ നിയമസഭയിലും സി.പി.എം ജില്ല സമ്മേളനത്തിലും യു. പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
TAGS : LATEST NEWS
SUMMARY : Cannabis case; U. Pratibha MLA’s son excluded from charge sheet