ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; വിരാട് കോലിക്കെതിരേ പോലീസിൽ പരാതി

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ ബെംഗളൂരുവില്‍ നടന്ന വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സൂപ്പർ താരം വിരാട് കോലിക്കെതിരേ പോലീസിൽ പരാതി. സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് പരാതി നല്‍കിയത്. ബെംഗളൂരു കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാല്‍ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇടനല്‍കിയതായും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ആർസിബിയുടെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ഡിഎന്‍എ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. എന്നാൽ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍(കെ.എസ്.സി.എ) ഭാരവാഹികളുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.

അതേസമയം ദുരന്തം നടന്നതിന് പിന്നാലെ ‘അറസ്റ്റ് വിരാട് കോലി’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഹാഷ് ടാഗുകള്‍ പ്രചരിക്കുകയാണ്. അറസ്റ്റ് വിരാട് കോലി, ഷെയിം ഓണ്‍ വിരാട് കോലി, ആര്‍സിബി ക്രിമിനല്‍സ് എന്നീ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉപയോഗിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *