മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പത്താംക്ലാസ് വിദ്യാർഥി ജിത്തു എന്ന അനന്തു(15)വാണ് മരിച്ചത്. പന്നിശല്യം തടയാൻ വെച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് പരുക്കേറ്റത്. ഫുട്ബോൾ കളിക്കുശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് അപകടം. പരുക്കേറ്റ മറ്റു രണ്ടു പേരും ചികിത്സയിലാണ്.
പന്നിക്കെണി വെച്ച ആളെ കുറിച്ച് പോലീസിന് കൃത്യമായി വിവരം ലഭിച്ചെന്ന് സൂചന. നരഹത്യ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. സ്ഥലം ഉടമയ്ക്ക് ബന്ധമില്ലെന്ന് പോലീസ് പറയുന്നു. പ്രതിക്കായി വനത്തിനുള്ളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം വന്യജീവി ആക്രമണം തടയാൻ നടപടിയെടുക്കാത്ത സർക്കാർ സ്പോൺസർ ചെയ്ത കൊലപാതകമാണ് ഇതെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ ഇന്നലെ നിലമ്പൂർ ജംഗ്ഷനിൽ റോഡ് ഉപരോധിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടിയെടുത്തിലെങ്കിൽ ഇന്നുംപ്രതിഷേധം തുടരാനാണ് യുഡിഎഫ് തീരുമാനം.