തിരുവനന്തപുരം: ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപോര്‍ട്ട് തേടി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നല്‍കാനാണ് നിർദ്ദേശം.
ഇന്നലെയായിരുന്നു പോക്സോ കേസിലെ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായർ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. എന്നാല്‍ മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്റെ വിശദീകരണം. പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകന്‍ ഇന്നലെ പറഞ്ഞിരുന്നു.
TAGS : V SHIVANKUTTY
SUMMARY : Education Minister seeks explanation for POCSO case accused being the chief guest at entrance ceremony