ബെംഗളൂരു : അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നഡ കഥാകാരി ബാനു മുഷ്താഖിനും അവരുടെ കഥകൾ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്ത ദീപാ ഭസ്തിക്കും കർണാടകസർക്കാരിന്റെ ആദരം. കന്നഡ-സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നിയമസഭയുടെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, മന്ത്രിമാരായ ശിവരാജ് തംഗഡഗി, സമീർ അഹമ്മദ് ഖാൻ തുടങ്ങിയവരും സംബന്ധിച്ചു.
ബാനു മുഷ്താഖിന്റെ കഥാസമാഹാരമായ ‘ഹാർട്ട് ലാംപ്’ നേടിയ ബുക്കർ സമ്മാനത്തിലൂടെ കന്നഡഭാഷയുടെ കീർത്തി വർധിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ലോകത്തിലെ മുഴുവൻ കന്നഡിഗരുടെയും അഭിമാനമാണ് ഈ പുരസ്കാരം. സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരേ എഴുതാൻ ധൈര്യം കാണിച്ച് അവരുടെ ശബ്ദമായി മാറാൻ ബാനു മുഷ്താഖിന് കഴിഞ്ഞു -സിദ്ധരാമയ്യ പറഞ്ഞു. ബാനു മുഷ്താഖിനും ദീപാ ഭസ്തിക്കും പത്തുലക്ഷം രൂപ വീതം സമ്മാനം നൽകുമെന്ന് സിദ്ധരാമയ്യ ചടങ്ങിൽ പ്രഖ്യാപിച്ചു.