കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദ്ദിച്ചു കൊന്ന കേസില്‍ പ്രതികളായ അഞ്ച് വിദ്യാർഥികളും പ്ലസ് വണ്‍ പ്രവേശനം നേടി. മൂന്നുപേർ താമരശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്‌കൂളിലും ഒരാള്‍ സെന്റ് ജോസഫ് എച്ച്‌എസ്‌എസിലും മറ്റൊരാള്‍ ഗവണ്‍മെന്റ് വിഎച്ച്‌എസ്‌എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്.
താമരശേരിയില്‍ രണ്ട് വിദ്യാർഥികള്‍ താത്‌കാലികമായും ഒരാള്‍ സ്ഥിരപ്രവേശനവുമാണ് നേടിയത്. തൃപ്തികരമല്ല എന്ന സ്വഭാവ സർട്ടിഫിക്കറ്റ് റിപ്പോർട്ട് ആണ് സ്‌കൂള്‍ അധികൃതർ കുറ്റാരോപിതരായ വിദ്യാർഥികള്‍ക്ക് നല്‍കിയതെങ്കിലും ഇക്കാരണത്താല്‍ പ്രവേശനം നിഷേധിക്കാനാവില്ല എന്ന നിർദേശമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്‌കൂളിന് ലഭിച്ചത്. ഇതിനെത്തുടർന്നാണ് വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചത്.
പ്രവേശനം നേടാനായി പോലീസ് അകമ്പടിയോടെ കുട്ടികളുമായി എത്തിയ വാഹനം കെഎസ്‌യു, എംഎസ്‌എഫ് പ്രവർത്തകർ തടഞ്ഞു. ഇവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രവേശനത്തിനുശേഷം കുട്ടികളെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ തിരികെ എത്തിച്ചു. അഞ്ച് പ്രതികള്‍ക്കും നേരിട്ടോ ഓണ്‍ലൈനായോ പ്രവേശനത്തിനായി ഹാജരാകാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഇതിനായി ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ തടവില്‍ ഇളവ് നല്‍കുകയും ചെയ്തു. ഇവരെ നേരിട്ട് സ്കൂളില്‍ എത്തിക്കാൻ മതിയായ സംരഷണം നല്‍കണമെന്ന് താമരശേരി എസ്.എച്ച്.ഒയോടും ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനോടും കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം, കേസില്‍ പ്രതികളായ വിദ്യാർഥികള്‍ക്ക് പ്രവേശനം നല്‍കിയ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഷഹബാസിന്റെ പിതാവ് പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Shahbaz murder case; All five accused students have obtained admission to Plus One