കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുവരെ വിചാരണ നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദേശം. പ്രോസിക്യൂട്ടർ നിയമനത്തില്‍ ഒന്നര മാസത്തിനകം സർക്കാർ തീരുമാനമെടുക്കണം. ഷുഹൈബിന്റെ കുടുംബത്തിൻ്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
സിപിഎം പ്രവർത്തകർ പ്രതികളായ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വയ്ക്കണമെന്ന ആവശ്യം നീണ്ടുപോയതിനെ തുടർന്നാണ് കുടുംബം കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷിക്കുന്ന കേസിൻ്റെ വിചാരണ തലശേരി സെഷൻസ് കോടതിയിലാണ്. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആയിരുന്ന എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) 2018 ഫെബ്രുവരി പന്ത്രണ്ടിനു രാത്രിയാണു കൊല്ലപ്പെട്ടത്.
പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു എന്നാണ് വിവരം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
TAGS : LATEST NEWS
SUMMARY : Shuhaib murder case; High Court orders stay of trial