ബെംഗളൂരുവിൽ ഡെങ്കിപനി കേസുകളിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപനി കേസുകളിൽ വൻ വർധന. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 59 ശതമാനം വർധനവാണ് ഡെങ്കിപനി കേസുകളിൽ ഉണ്ടായിരിക്കുന്നത്. ബിബിഎംപി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം മെയ് 15 വരെ, നഗരത്തിൽ 932 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം 2023 ജനുവരി മുതൽ മെയ് വരെ കേസുകളുടെ എണ്ണം 583 ആയിരുന്നു. 2020ൽ ജനുവരി മുതൽ മെയ് വരെ നഗരത്തിൽ 2,076 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2021-ൽ 675 കേസുകളും 2022-ൽ ഇതേ കാലയളവിൽ 137 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ബിബിഎംപിയുടെ മുന്നൊരുക്കമില്ലായ്മയും രോഗത്തെ കൈകാര്യം ചെയ്യുന്നതിലുള്ള തെറ്റായ സമീപനവുമാണ് കേസുകളുടെ വർദ്ധനവിന് പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു. ഡെങ്കിപ്പനിയെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയും കേസുകൾ കണ്ടെത്തുന്നതിലും പ്രാധാന്യമുണ്ട്. കാലവർഷം എത്തുന്നതിന് മുമ്പ് തന്നെ ബോധവൽക്കരണം നടത്തണമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. പ്രതിരോധവും പ്രധാനമാണ്. നഗരത്തിലെ എല്ലാ ആശുപത്രികളിലും നിരീക്ഷണം വർദ്ധിപ്പിച്ചു. കേസുകളുടെ വ്യാപനം തടയാൻ ബിബിഎംപി ആരോഗ്യ ഉദ്യോഗസ്ഥർ ത്വരിതഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.