വിവാഹം നടക്കാത്തതിൽ പക; പ്രതിശ്രുധ വധുവിന്റെ തലവെട്ടി വരൻ

ബെംഗളൂരു: വിവാഹം നടക്കാത്തതിൽ പ്രകോപിതനായി പ്രതിശ്രുധ വധുവിന്റെ തലവെട്ടിയ ശേഷം വെട്ടിയ തലയുമായി കടന്നുകളഞ്ഞ് യുവാവ്. മടിക്കേരിയിലാണ് സംഭവം. 16കാരിയുമൊത്തുള്ള യുവാവിന്റെ വിവാഹം ശിശുക്ഷേമ ഉദ്യോഗസ്ഥരെത്തിയാണ് തടഞ്ഞത്. 32-കാരനായ പ്രകാശും 16-കാരിയായ മീനയും വ്യാഴാഴ്ച വിവാഹിതരാകേണ്ടതായിരുന്നു. എന്നാൽ ബാലവിവാഹത്തെ കുറിച്ച് ശിശുക്ഷേമ വകുപ്പിനു പരാതി ലഭിച്ചതോടെ ഉദ്യോഗസ്ഥരെത്തി വിവാഹം തടയുകയുമായിരുന്നു. ഒപ്പം പോക്‌സോ ചുമത്തി പ്രകാശിനെതിരെ കേസെടുക്കുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പെൺകുട്ടിക്ക് 18 വയസായതിന് ശേഷം വിവാഹം കഴിപ്പിക്കുള്ളുവെന്ന് വീട്ടുകാർ തീരുമാനമെടുത്തു. മണിക്കൂറുകൾക്കകം പ്രകാശ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാതാപിതാക്കളെ ഉപദ്രവിച്ച ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 100 മീറ്ററിനപ്പുറം വച്ച് പെൺകുട്ടിയുടെ തലയറുത്ത്, തലയുമായി പ്രകാശ് കടന്നുകളഞ്ഞു. സംഭവത്തിൽ പ്രകാശിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.