ആളുമാറി വിമർശനം ഉന്നയിച്ചു; തേജസ്വി സൂര്യക്കെതിരെ കങ്കണ റണൗട്ട്

ബെംഗളൂരു: പേരുമാറി സ്വന്തം പാർട്ടിയിലെ നേതാവിനെ വിമർശിച്ച് ബോളിവുഡ് നടിയും ഹിമാചൽ പ്രദേശ് മണ്ഡി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കങ്കണ റണൗട്ട്. ആർ.ജെ.ഡി. നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള വിമർശനമാണ് പേരുമാറി സ്വന്തം നേതാവിനെതിരെ തിരിഞ്ഞത്. തേജസ്വി യാദവിന് പകരം ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർഥിയും യുവമോർച്ച മുൻ ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ പേരായിരുന്നു കങ്കണ പ്രസംഗത്തിൽ പറഞ്ഞത്.
പരാജയപ്പെട്ട യുവരാജാക്കന്മാരുടെ പാർട്ടിയുണ്ട്. എവിടെയാണ് പോകേണ്ടതെന്ന് അവർക്കുതന്നെ അറിയില്ല. അത് ചന്ദ്രനിൽ ഉരുളക്കിഴങ്ങ് വളർത്താൻ ആഗ്രഹിക്കുന്ന രാഹുൽഗാന്ധിയാവട്ടെ, ഗുണ്ടായിസം കാണിക്കുകയും മത്സ്യം കഴിക്കുകയുംചെയ്യുന്ന തേജസ്വി സൂര്യയാവട്ടെ എന്നായിരുന്നു കങ്കണയുടെ പരാമർശം. തേജസ്വി യാദവ് നവരാത്രി ദിവസങ്ങളിൽ മീൻ കഴിച്ചെന്ന ആരോപണവുമായി ബിജെപി. നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണ വിമർശനം ഉന്നയിച്ചത്.
കങ്കണയുടെ വീഡിയോ പങ്കുവെച്ച് പരിഹാസവുമായി തേജസ്വി യാദവ് രംഗത്തെത്തി. ഇതേതാണീ സ്ത്രീയെന്നായിരുന്നു തേജസ്വിയുടെ ചോദ്യം. സാമൂഹിക മാധ്യമങ്ങളിൽ കങ്കണയുടെ വീഡിയോയുടെ പേരിൽ വലിയ പരിഹാസമാണ് ഉയരുന്നത്. മണ്ഡിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കങ്കണയുടെ നാക്കുപിഴ.