അമ്മയുടെ മൃതദേഹത്തിനൊപ്പം മൂന്നുദിവസം കഴിഞ്ഞു; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

ബെംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ച, മാനസിക വെല്ലുവിളി നേരിടുന്ന മകൾ മരിച്ചു. ഉഡുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജയന്തി ഷെട്ടി (62), മകൾ പ്രഗതി ഷെട്ടി (32) എന്നിവരാണ് മരിച്ചത്.
ഇവരുടെ വീട്ടിൽ നിന്ന് കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ എടുക്കാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനൊപ്പം അബോധവസ്ഥയിലായിരുന്ന മകളെ കണ്ടെത്തിയത്.
അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇരുവർക്കും പ്രമേഹം ബാധിച്ചിരുന്നു. മകൾ പ്രഗതി ഷെട്ടിയുടെ ഒരു കാൽ മാസങ്ങൾക്കു മുമ്പ് മുറിച്ച് മാറ്റിയിരുന്നു. കുറച്ച് വർഷങ്ങളായി മാനസികവെല്ലുവിളി മറികടക്കാനായി പ്രഗതി ചികിത്സയിലുമായിരുന്നു. ശരിയായ പരിചരണം കിട്ടാതെ പ്രഗതിയുടെ മാനസികനില ഗുരുതരമാകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.