ബെംഗളൂരു ഭീകരാക്രമണ കേസ്; 11 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ഭീകരാക്രമണ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ് ചെയ്യുന്ന ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നീ രണ്ട് ഡോക്ടർമാരുടെ വീടുകളിൽ ഇന്ന് രാവിലെ റെയ്ഡ് നടന്നു. ഇവരുടെ സായ്ബാബ റോഡിലെ വീടുകളിലായിരുന്നു പരിശോധന.
ആന്ധ്രാപ്രദേശിലെ പരിശോധനയിൽ ഒരാൾ കസ്റ്റഡിയിലായി. അനന്ത്പുർ ജില്ലയിൽ നിന്ന് റായ്ദുർഗ സ്വദേശി സുഹൈലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും ഹാർഡ് ഡിസ്കും എൻഐഎ പിടിച്ചെടുത്തു. രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ് നടക്കുന്നത്. മാർച്ച് 3 നാണ് കേസ് എൻഐഎ ഏറ്റെടുത്തത്. തുടർന്ന് ഏപ്രിൽ 12 ന് കേസിലെ മുഖ്യപ്രതി അബ്ദുൽ മതീൻ അഹമ്മദ് താഹയുൾപ്പെടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്ഫോടനത്തിൽ നിരവധി ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും പരുക്കേറ്റിരുന്നു. സ്ഫോടനത്തിന് കാരണമായ ഇമ്പ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ( ഐഇഡി) കഫേയിൽ സ്ഥാപിച്ചത് പിടിയിലായ മുഖ്യപ്രതികൾ ആണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
ഇതിനിടെ ബെംഗളുരുവിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത തീവ്രവാദ ഗൂഢാലോചനക്കേസിലും എൻഐഎ റെയ്ഡ് നടക്കുന്നുണ്ട്. 2023- ജൂലൈയിൽ ബെംഗളുരുവിൽ അടക്കം വിവിധ ഇടങ്ങളിൽ തീവ്രവാദ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് 2023 ഒക്ടോബറിൽ എൻഐഎ ഏറ്റെടുത്തു. ജയിലിൽ വച്ച് വിവിധ പെറ്റിക്കേസുകളിൽ പ്രതികളായി എത്തിയവരെ തീവ്രവാദപ്രവർത്തനത്തിലേക്ക് പ്രേരിപ്പിച്ച കേസിന് ഇതുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.