ലൈംഗികാതിക്രമ കേസ്; മടക്ക ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ഹാസൻ എം പി പ്രജ്വൽ രേവണ്ണക്കെതിരെയും പിതാവ് എച്ച് ഡി രേവണ്ണക്കെതിരെയും ഉയർന്ന ലൈംഗികാതിക്രമക്കേസില്‍ പുതിയ വഴിത്തിരിവ്. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇതുവരെ ജർമനിയിൽ നിന്ന് പ്രജ്വൽ തിരിച്ചെത്തിയില്ല. ഏപ്രിൽ 27ന് രാജ്യം വിടുമ്പോൾ പ്രജ്വൽ മേയ് 15നുള്ള മടക്ക ടിക്കറ്റ് കൂടി ബുക്ക് ചെയ്തിരുന്നു. എന്നാൽ പ്രജ്വൽ ടിക്കറ്റ് റദ്ദാക്കിയതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതോടെ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാവാതെ ബുദ്ധിമുട്ടുകയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).
പ്രജ്വലിന്റെ വരവ് പ്രതീക്ഷിച്ചു രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകുകയും കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പോലീസ് സന്നാഹം നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെ നിർദേശപ്രകാരം പ്രജ്വൽ മേയ് ഏഴിന് ശേഷം കീഴടങ്ങുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും യാത്ര മേയ് 15ലേക്ക് നീട്ടുകയായിരുന്നു.
അറസ്റ്റിലായാലും എളുപ്പത്തിൽ ജാമ്യം കിട്ടാനുള്ള സാധ്യത ഉറപ്പിച്ച ശേഷമാകും പ്രജ്വൽ ഇനി കർണാടകയിലേക്ക് എത്തുക എന്നാണ് നിഗമനം. നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ പ്രജ്വലിനെ വിദേശത്തു ചെന്ന് അറസ്റ്റു ചെയ്തു കൊണ്ട് വരാൻ സാധിക്കില്ല. അതിനാൽ കർണാടക പോലീസ് ഇതിനു ശ്രമിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കിയിട്ടുണ്ട്.