ലൈംഗികാതിക്രമ കേസ്; ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രജ്വൽ തിരിച്ചെത്തുമെന്ന് അഭിഭാഷകൻ

ബെംഗളൂരു: ലൈംഗിക പീഡനക്കേസിനെ തുടര്‍ന്നു രാജ്യം വിട്ട ഹാസന് എം.പി. പ്രജ്വല്‍ രേവണ്ണ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ നാട്ടിലേക്കു തിരികെയെത്തുള്ളൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. കേസ് ഉത്തരേന്ത്യയില്‍ മുഖ്യ തിരഞ്ഞെടുപ്പു പ്രചാരണ വിഷമായതോടെ കീഴടങ്ങുന്നതു വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നാട്ടിലേക്കുള്ള മടക്കം നീട്ടുന്നത്.
അതേസമയം പ്രജ്വലിനെതിരെയുള്ള കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തതോടെ അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. കേസെടുക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. ജര്‍മ്മനിയിലെ മ്യൂണിച്ചിലേക്കു പോയ പ്രജ്വല്‍ ഇപ്പോള്‍ യൂറോപ്പിലുണ്ടെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സമന്‍സ് നല്കിയപ്പോള് തേടിയ 7 ദിവസത്തെ സാവകാശവും അവസാനിച്ചു. ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടീസുള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും പിടിവീഴാമെന്ന സാഹചര്യത്തിലാണ് പ്രജ്വൽ.