സുരക്ഷ ഭീഷണി; എലിമിനേറ്ററിന് മുമ്പുള്ള ഏക പരിശീലനം റദ്ദാക്കി ആർസിബി

ബെംഗളൂരു: സുരക്ഷ ഭീഷണി നിലനിൽക്കുന്നതിനാൽ രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്ററിന് മുമ്പുള്ള ഏക പരിശീലനം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു റദ്ദാക്കി. ചൊവ്വാഴ്ച അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടില്‍ വച്ചായിരുന്നു ആര്‍സിബിയുടെ പരീശിലനമെങ്കിലും അവസാനനിമിഷം ടീം അധികൃതര്‍ റദ്ദാക്കുകയായിരുന്നു.
വിരാട് കോഹ്‌ലിയുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കയെ തുടര്‍ന്നാണ് ഇവ ഉപേക്ഷിച്ചതെന്നണ് വിവരം. നോക്കൗട്ട് മത്സരത്തിന്റെ തലേന്നത്തെ വാര്‍ത്താ സമ്മേളനവും ഇരുടീമുകളും റദ്ദാക്കിയിരുന്നു. അതേസമയം രാജസ്ഥാന്‍ അതേ ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും സംശയാസ്പദമായ വീഡിയോകളും മെസേജുകളും പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
തുടര്‍ന്ന് വിവരങ്ങള്‍ രാജസ്ഥാനെയും ആര്‍സിബിയെയും അറിയിക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ പരിശീലനം തുടര്‍ന്നു. പ്രാക്ടീസ് സെഷന്‍ റദ്ദാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ആര്‍സിബി കൃത്യമായ കാരണങ്ങളൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. മത്സരത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ആര്‍സിബിയും രാജസ്ഥാനും അഹമ്മദാബാദില്‍ ഇറങ്ങിയത്.