സർക്കാർ ഉദ്യോഗസ്ഥന്റെ മരണം; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു: അഴിമതി കാട്ടിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ജീവനക്കാരനും ശിവമോഗ സ്വദേശിയുമായ ചന്ദ്രശേഖരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ചന്ദ്രശേഖരൻ്റെ ഭാര്യയുടെ പരാതിയിൽ കെഎംവിഎസ്ടിഡിസി മാനേജിങ് ഡയറക്ടർ ജെ.ജി.പബ്മനാഭ്, അക്കൗണ്ടൻ്റ് പരശുരാമ ദുർഗന്നനവർ, യൂണിയൻ ബാങ്ക് മാനേജർ സുചിസ്മിത രാവുൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
അടുത്തിടെ ചന്ദ്രശേഖറിനെതിരെ അഴിമതിയാരോപണം ഉയർന്നിരുന്നു. 85 കോടിരൂപ വകമാറ്റി ചെലവഴിച്ചുവെന്നായിരുന്നു ആരോപണം. തിങ്കളാഴ്ച രാവിലെ പുറത്തുപോയ ബന്ധുക്കൾ മടങ്ങിയെത്തിയതോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ ചന്ദ്രശേഖറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിനുപിന്നിലെന്നും തന്നെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കോർപ്പറേഷനിലെ അഴിമതിയെക്കുറിച്ചും മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചും പരാമർശിക്കുന്ന ആറ് പേജുള്ള മരണക്കുറിപ്പിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.