യുവതിയെ കൊന്ന് മൃതദേഹം കനാലിൽ തള്ളി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: യുവതിയെ കൊന്ന് മൃതദേഹം കനാലിൽ തള്ളിയ രണ്ട് പേർ പിടിയിൽ. ദാവൻഗെരെ ചന്നഗിരി താലൂക്കിലെ കനിവേ ബിലാച്ചിക്ക് സമീപം ഭദ്ര നദിക്കരയിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ശിവമോഗ ജില്ലയിലെ ഹോളഹോന്നൂരിനടുത്ത് ഹാരകെരെ ഗ്രാമത്തിൽ താമസിക്കുന്ന നേത്രാവതി (45) ആണ് മരിച്ചത്. സംഭവത്തിൽ കുമാർ എച്ച്.ജി. (38), ചിദാനന്ദപ്പ (54)എന്നിവർ പിടിയിലായി.
യുവതിയെ കൊലപ്പെടുത്തിയ ശേഷം കൈകാലുകൾ ബന്ധിച്ച് മൃതദേഹം ഭദ്ര കനാലിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുമാറിന്റെ അയൽവാസിയാണ് നേത്രാവതി. തന്റെ കൃഷിയിടത്തിലെ അർക്ക ചെടികൾ നശിപ്പിച്ചതിന്റെ ദേഷ്യത്തിലാണ് കൃത്യം നടത്തിയതെന്ന് കുമാർ പോലീസിനോട് പറഞ്ഞു. കുമാർ അരിവാള് കൊണ്ട് യുവതിയുടെ കഴുത്തിൽ വെട്ടുകയുമായിരുന്നു.
കുറച്ച് ദിവസത്തേക്ക് മൃതദേഹം കൃഷിയിടത്തിലെ തെങ്ങിൻ ചുവട്ടിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച ശേഷം സുഹൃത്തിൻ്റെ സഹായത്തോടെ മൃതദേഹം ചാക്കിൽ കെട്ടി ഭദ്ര കനാലിൽ തള്ളുകയായിരുന്നു. നേത്രാവതിയും കുമാറും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിശദ അന്വഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.