എൻഡിഎ സർക്കാരിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കർണാടക ബിജെപിയും

ബെംഗളൂരു: കർണാടകയിൽ നിന്ന് എൻഡിഎ സഖ്യകക്ഷിയായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിട്ട ജെഡിഎസ് മന്ത്രിസ്ഥാനത്തിന്റെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പ് കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് കേന്ദ്ര മന്ത്രിസഭയിൽ ഇടമുറപ്പിച്ച മാണ്ഡ്യ എംപി എച്ച് ഡി കുമാരസ്വാമിയും പാർട്ടിയും പ്രതീക്ഷിക്കുന്നത്.
കാവേരി തീരത്തെ വൊക്കലിഗ ബെൽറ്റിലാണ് ജെഡിഎസിന് ഏറ്റവും അധികം സ്വാധീനവും അനുഭാവികളും ഉള്ളത്. ജെഡിഎസിൽ നിന്ന് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടുണ്ടെങ്കിലും നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് ഗൗഡ കുടുംബത്തിൽ നിന്നൊരാൾ കേന്ദ്ര മന്ത്രിസഭയിൽ ഇടംപിടിക്കാൻ പോകുന്നത്. കർണാടകയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ തകർന്നടിഞ്ഞ ജെഡിഎസിനു തിരിച്ചു വരാനും ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാനും കച്ചിത്തുരുമ്പാകും കുമാരസ്വാമിക്ക് കിട്ടാൻ പോകുന്ന മന്ത്രിപദം.
കൃഷി വകുപ്പ് തന്നെ ലഭിക്കുകയാണെങ്കിൽ കർണാടകയിലെ കർഷകരുടെ തലവര തന്നെ മാറുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയാണ് ജെഡിഎസ് അനുഭാവികൾ. കുമാരസ്വാമിക്കും ജെഡിഎസിനും തിളങ്ങാൻ പറ്റിയ വകുപ്പാണ് കൃഷി വകുപ്പ്.
മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് രണ്ടര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുമാരസ്വാമി ലോക്‌സഭയിൽ എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയാകെ കോൺഗ്രസ് തൂത്തുവാരിയിരുന്നു. എന്നാൽ ലോക്‌സഭയിലെ മിന്നും പ്രകടനം ഗൗഡ കുടുംബത്തിന് പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം പകരുന്നതാണ്.
കർണാടകയിൽ നിന്ന് ജെഡിഎസ് ഉൾപ്പടെ മൂന്നു പേർക്ക് മാത്രമേ മന്ത്രിസ്ഥാനം നൽകാൻ നിലവിലെ സ്ഥിതിയിൽ സാധിക്കൂ. കർണാടകയിൽ പ്രബല സമുദായങ്ങളെ പരിഗണിച്ചു വേണം മന്ത്രി സ്ഥാനം വീതം വെക്കാൻ. ഘടകക്ഷിയായ ജെഡിഎസിന് മന്ത്രി സ്ഥാനം കൊടുത്തു ബാക്കി വരുന്ന രണ്ടു മന്ത്രി പദവികൾക്ക് ബിജെപിയിലെ ചിലരും വരി നില്പുണ്ട്. മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ, ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി. വൈ. രാഘവേന്ദ്ര, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവരാണ് സാധ്യത പട്ടികയിൽ മുന്നിലുള്ളത്.
TAGS: KARNATAKA POLITICS
KEYWORDS: all eyes on cabinet berths from karnataka from kumaraswamy to bommai
No tags for this post.