അമൂൽ വിലവർധന ബെംഗളൂരുവിലെ ഉത്പന്നങ്ങളെ ബാധിക്കില്ല

ബെംഗളൂരു: അമുലും മദർ ഡയറിയും പ്രഖ്യാപിച്ച പാലിൻ്റെ വിലവർദ്ധന ബെംഗളൂരുവിലെ മധുരപലഹാരങ്ങളുടെയും ഐസ്ക്രീം ഉൽപന്നങ്ങളുടെയും വിലയെ ബാധിക്കില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) അറിയിച്ചു.
ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) നഗരത്തിൽ അമുൽ ബ്രാൻഡിന്റെ പാലും പാലുൽപ്പന്നങ്ങളും വിൽക്കുന്നുണ്ട്. പാല്, തൈര്, മോര് എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപയും അര ലിറ്ററിന് ഒരു രൂപയും വർധിപ്പിച്ചതായി ജിസിഎംഎംഎഫ് അടുത്തിടെ അറിയിച്ചിരുന്നു.
നിലവിൽ അമുൽ പാൽ കർണാടകയിൽ അധികമായി വിൽക്കുന്നില്ല. വെണ്ണ, പനീർ, നെയ്യ് തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുടെ വിലയിൽ വർധനവ് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ഇക്കാരണത്താൽ വില വർധന തങ്ങളുടെ ഉൽപ്പന്നങ്ങളെ ബാധിക്കില്ലെന്നും റെസ്റ്റോറൻ്റുകളും ഐസ്ക്രീം പാർലറുകളും പറഞ്ഞു. കർണാടകയുടെ പാൽ ബ്രാൻഡായ നന്ദിനിയാണ് മിക്കവരും ഉപയോഗിക്കുന്നത്.
നഗരത്തിൽ വാണിജ്യ ആവശ്യങ്ങൾക്ക് അമുൽ പാൽ ഉപയോഗിക്കുന്നത് തീരെ കുറവാണ്. വെണ്ണയും പനീറും പോലുള്ള മറ്റ് ഉൽപ്പന്നങ്ങൾ അമൂൽ ബ്രാൻഡിന്റെതാണ് ഉപയോഗിക്കുന്നതെന്ന് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് പി.സി. റാവു പറഞ്ഞു.
നന്ദിനി പാൽ ബ്രാൻഡിൻ്റെ ഉടമസ്ഥതയിലുള്ള കർണാടക മിൽക്ക് ഫെഡറേഷന് (കെഎംഎഫ്) പാലിൻ്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് മാനേജിംഗ് ഡയറക്ടർ എം.കെ.ജഗദീഷ് വ്യക്തമാക്കി.