ബിൽ തുക പാസാക്കിയില്ല; കരാറുകാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബിൽ തുക പാസായി ലഭിക്കാത്തതിൽ മനം നൊന്ത് കരാറുകാരൻ ആത്മഹത്യ ചെയ്തു. ദാവൻഗെരെയിലാണ് സംഭവം. ചന്നഗിരി സന്തെബെന്നൂർ സ്വദേശി പി.എസ്. ഗൗഡാർ (48) ആണ് മരിച്ചത്. കരാറെടുത്ത് ചെയ്ത ജോലികളുടെ ബിൽ പാസാകാത്തതും കുടുംബസ്വത്ത് തർക്കവുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കി.
കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് ലിമിറ്റഡ് (കെആർഐഡിഎൽ) ഉദ്യോഗസ്ഥരാണ് തന്റെ അവസ്ഥക്ക് കാരണമെന്നും ആത്മഹത്യ കുറിപ്പിൽ കരാറുകാരൻ പറഞ്ഞു. കെആർഐഡിഎൽ ഉദ്യോഗസ്ഥർ, മൂത്ത സഹോദരൻ ജി.എസ്. നാഗരാജ്, ഇളയ സഹോദരൻ ഗൗഡർ ശ്രീനിവാസ് എന്നിവർക്കെതിരെയാണ് ആരോപണമുള്ളത്.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സന്തെബെന്നൂരിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ ഓഫീസ് പരിസരത്ത് ചെയ്ത ജോലികളുടെ ബിൽ ഉദ്യോഗസ്ഥർ ഇതുവരെ പാസാക്കിയില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം മൂത്ത സഹോദരൻ സാമ്പത്തികമായും മാനസികമായും തന്നെ സമ്മർദത്തിലാക്കിയെന്നും ഇളയ സഹോദരനും ഭാര്യയും തനിക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നും കുറിപ്പിൽ വിശദീകരിച്ചു.
സംഭവത്തിൽ ഗൗഡാറുടെ ഭാര്യ വസന്തകുമാരിയുടെ പരാതിയിൽ കെആർഐഡിഎൽ ഉദ്യോഗസ്ഥർക്കെതിരെയും സഹോദരങ്ങളുൾപ്പെടെ മറ്റ് അഞ്ചു പേർക്കെതിരെയും പോലീസ് കേസെടുത്തു.