തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണക്കെതിരെ അന്വേഷണം ഊർജിതമാക്കി

ബെംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണക്കെതിരെ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).
മെയ് 31ന് ബെംഗളൂരു മജിസ്ട്രേട്ട് കോടതി ഭവാനിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതു മുതലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിന് തിരച്ചിൽ വ്യാപകമാക്കിയത്. മൈസൂരു കെആർ നഗർ സ്വദേശിനിയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെ ഗൂഢാലോചനയിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കൊപ്പം ഭവാനിയും മുഖ്യപങ്കു വഹിച്ചിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ ഭവാനിയെ ചോദ്യംചെയ്യാൻ എസ്ഐടി വിളിപ്പിച്ചെങ്കിലും ഇവർ ഹാജർ ആയിരുന്നില്ല. അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് ഭവാനി ഒളിവിൽ പോയിരിക്കുന്നത്. ഇതേ കേസിൽ അറസ്റ്റിലായ എച്ച്.ഡി. രേവണ്ണ നിലവിൽ ജാമ്യത്തിലാണ്
പ്രജ്വല്‍ രേവണ്ണയെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഭവാനിയെ ചോദ്യം ചെയ്യാൻ എസ്ഐടി സംഘം തീരുമാനിച്ചത്. എന്നാൽ ഒന്നിലധികം തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഭവാനിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എച്ച്. ഡി. രേവണ്ണയെക്കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്.
KEYWORDS: SIT team conducts deep investigation to find bhavani revanna