വയനാട് ഉരുൾപൊട്ടൽ; മരണം 316 ആയി, കണ്ടെത്താനുള്ളത് 298 പേരെ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്.
സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. മേഖലയിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണു സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുകയാണ്. സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
കാണാതായവരിൽ 29 പേർ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളിൽ 2328 പേർ കഴിയുന്നുണ്ട്. ഇതിനിടെ സംസ്ഥാനത്തു മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദപ്പാത്തിയുടെ സ്വാധീനവും കുറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴ സംബന്ധിച്ച അലർട്ടാണുള്ളത്.
TAGS: WAYANAD | LANDSLIDE
SUMMARY: Death toll in wayanad landslide over 300