വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ 290 കടന്നു, ബെയ്‌ലി പാലം തുറന്നു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 291 ആയി ഉയർന്നു. അനൗദ്യോഗികമായ കണക്കാണ് ഇത്. 206 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. 29 കുട്ടികളെ കാണാതായെന്നാണ് കണക്കുകൾ. 348 കെട്ടിടങ്ങൾ ഉരുൾപൊട്ടലിൽ തകർന്നു. മണ്ണിനടിയിൽ യന്ത്ര സഹായത്തോടെ തെരച്ചിൽ പുരോഗമിക്കുകയാണ്.
മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നും ഇന്നും മൃതദേഹം കണ്ടെടുത്തിരുന്നു. ഹൃദയ ഭേദകമാണ് മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിൽ നിന്നുമുള്ള ഓരോ കാഴ്ചയും. ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആർമിയുടെ 500 പേർ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തിരച്ചിലിനായുണ്ട്. മൂന്നു സ്നിഫർ നായകളും തെരച്ചിലിനായുണ്ട്.
ഇതിനിടെ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലം തുറന്നു. വാഹനങ്ങൾ കടത്തിവിട്ടു. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. ചൂരൽ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. കരസേനയുടെ മദ്രാസ് റെജിമെന്റാണ് ബെയ്ലി പാലം നിർമിച്ചിരിക്കുന്നത്.
ബെയ്ലി പാലം നിർമിക്കുന്നതിനുള്ള സാമഗ്രികൾ ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനത്തിലാണ് എത്തിച്ചിരുന്നത്. പിന്നീട് ട്രക്കുകളിലാണ് അവ ചൂരൽമലയിലെത്തിച്ചത്. കണ്ണൂർ പ്രതിരോധ സുരക്ഷാ സേനാ ക്യാപ്റ്റൻ പുരൻ സിംഗ് നദാവത്തിന്റെ നേതൃത്വത്തിലാണ് ബെയ്ലി പാലത്തിന്റെ നിർമാണം നടന്നത്. മേജർ ജനറൽ വി ടി മാത്യുവാണ് നിർമാണചുമതല വഹിച്ചത്. ബെയ്ലി പാലത്തിലൂടെ സൈനിക ആംബുലൻസും ഹെവി ട്രക്കും മറുകരയെത്തിയിട്ടുണ്ട്.
TAGS: WAYANAD | LANDSLIDE
SUMMARY: Death toll rises to 291 in wayanad landslide