സിഐഡി ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടതായി പരാതി; വനിതാ സംരംഭക ജീവനൊടുക്കി

ബെംഗളൂരു: സിഐഡി ഉദ്യോഗസ്ഥ മോശമായി പെരുമാരിയെന്നാരോപിച്ച് വനിതാ സംരംഭക ആത്മഹത്യ ചെയ്തു. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് മുപ്പത്തിമൂന്നുകാരിയായ ജീവ ജീവനൊടുക്കിയത്. സംഭവത്തിന് പിന്നിൽ സിഐഡി ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റമാണെന്ന് ജീവയുടെ സഹോദരി എസ്. സംഗീത പരാതിപ്പെട്ടു.
ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്നും സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്നും പരാതിയിലുണ്ട്. സംഗീത നൽകിയ പരാതിയിൽ സിഐഡി ഡപ്യൂട്ടി എസ്.പി. കനകലക്ഷ്മിക്കെതിരെ ബനാശങ്കരി പോലീസ് സ്റ്റേഷനിൽ കേസെടുത്തു.
നവംബർ 14നാണ് ജീവയെ ചോദ്യം ചെയ്യാൻ പാലസ് റോഡിലെ സിഐഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്. എന്നാൽ നവംബർ 14നും 23നും ഇടയിൽ വിഡിയോ കോൺഫറൻസ് വഴി ജീവയെ ചോദ്യം ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഉൾവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അന്ന് ഡിഎസ്പി ജീവയുടെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചു. പിന്നീട് പീനിയയിലെ തടിക്കടയിൽ ജീവയുമായി പോയി പരിശോധന നടത്തി. അവിടെവച്ച് എല്ലാവരുടെയും മുന്നിലും ജീവയെ അപമാനിച്ചതായി സഹോദരി പറഞ്ഞു.
സംഭവത്തിൽ കനകലക്ഷ്മിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും അഴിമതി നിരോധനക്കുറ്റവും ചുമത്തിയതായി പോലീസ് അറിയിച്ചു. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷന് തടി നൽകുന്നത് ജീവയുടെ കമ്പനിയായിരുന്നു. 97 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്നാണ് കോർപറേഷനെതിരെയുള്ള ആരോപണം.
TAGS: KARNATAKA | DEATH
SUMMARY: Accused in Karnataka Bhovi corporation scam found dead