സ്കൂൾ വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ച സംഭവം; ആറ് അധ്യാപകർ അറസ്റ്റിൽ

ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങി മരിച്ച സംഭവത്തിൽ ആറ് അധ്യാപകർ അറസ്റ്റിൽ. കോലാർ മുൽബാഗിലു റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് കഴിഞ്ഞ ദിവസം ഉത്തരകന്നഡ മുരുഡേശ്വറിലെ കടലിൽ മുങ്ങിമരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി 3 പേരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെയുമാണ് ലഭിച്ചത്. മറ്റ് 3 പേരെ ലൈഫ് ഗാർഡും പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇത്തരം അപകടകരമായ സ്ഥലങ്ങളിലേക്കു വിനോദയാത്ര സംഘടിപ്പിക്കും മുമ്പ് അധ്യാപകർ വിദ്യാർഥികൾക്കു സുരക്ഷാ ബോധവൽക്കരണം നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുന്നറിയിപ്പ് ഉണ്ടായിട്ടും വിദ്യാർഥികളെ കടലിൽ ഇറങ്ങാൻ സമ്മതിച്ചത് അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥി സംഘത്തെ നയിച്ച 6 അധ്യാപകരെയും അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. മരിച്ച 4 പേരുടെയും കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS: KARNATAKA | ARREST
SUMMARY: Six teachers arrested in connection with drown to death of students