കർണാടക ബന്ദ്; ബെംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിക്കില്ല

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ബന്ദ് നാളെ. കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ടയാണ് ബന്ദ് ആഹ്വാനം നടത്തിയത്. ബന്ദ് പിൻവലിക്കാൻ ഗതാഗത വകുപ്പുമായി സംഘടന നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ബന്ദുമായി മുമ്പോട്ട് പോകുമെന്ന് സംഘടന അറിയിച്ചു.

ബന്ദിന് ഏതാനും വ്യാപാരി അസോസിയേഷനുകളും, സ്വകാര്യ ബസ് ഉടമകളും പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ ബെംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ ജി. അറിയിച്ചു. ശനിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബന്ദ് പ്രാബല്യത്തിൽ ഉണ്ടാകും. ശനിയാഴ്ച കർണാടക മുഴുവൻ അടച്ചിടുമെന്ന് കന്നഡ ഒക്കൂട്ട നേതാവ് വട്ടൽ നാഗരാജ് പറഞ്ഞു. ടി.എ. നാരായണ ഗൗഡ, പ്രവീൺ ഷെട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കർണാടക രക്ഷണ വേദികെ പോലുള്ള സംഘടനകൾ ബന്ദിനെ പിന്തുണച്ചിട്ടില്ലെങ്കിലും, ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഗതാഗത അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. നഗരത്തിലെ ചില മാളുകളും ശനിയാഴ്ച അടച്ചിടും. എന്നാൽ ഹോട്ടൽ, സിനിമാ വ്യവസായങ്ങൾ ധാർമ്മിക പിന്തുണ മാത്രമാണ് നൽകിയത്. വിവിധ ട്രേഡ് യൂണിയനുകൾ ഇതുവരെ ബന്ദ് ആഹ്വാനത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

TAGS: |
SUMMARY: No leave for schools and colleges in Bengaluru amid karnataka bandh

No tags for this post.
Leave a comment
error: Content is protected !!