പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പന്തീരാങ്കാവ് ഗാർഹിക പീഡന കേസുമായി ബന്ധപ്പെട്ട പ്രതി രാഹുല്‍ പി ഗോപാലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം 27ന് വിധി പറയും.

പോലീസ് സമയം നീട്ടി ചോദിച്ചതിനാലാണു തീയതി മാറ്റിയത്. അതിക്രമവുമായി ബന്ധമില്ലെന്നു പ്രതിഭാഗം വാദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകള്‍ സമർപ്പിക്കാനുണ്ടെന്നറിയിച്ചാണു പോലീസ് സമയം നീട്ടി ചോദിച്ചത്. ഉഷാകുമാരിയെയും കാർത്തികയെയും ചോദ്യം ചെയ്യാൻ പോലീസിനു സാധിച്ചില്ല.

മൊഴി രേഖപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പോലീസ് വീട്ടില്‍ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു. കഴിഞ്ഞ ദിവസം രാഹുലിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ വീട്ടിലും കാറിലും അന്വേഷണ സംഘവും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

കാറില്‍ ഫൊറൻസിക് സംഘം രക്തക്കറ കണ്ടെത്തി. ഇതിനു പിന്നാലെ യുവതിയുടെ രക്തസാംപിള്‍ ശേഖരിക്കാൻ പോലീസ് തീരുമാനിച്ചു. കാറില്‍ കണ്ടെത്തിയ രക്തക്കറ യുവതിയുടേതാണോ എന്നു കണ്ടെത്തുന്നതിനാണു പരിശോധന. രാജ്യംവിട്ട രാഹുലിനെ കണ്ടെത്താനായി ഇന്റർപോള്‍ മുഖേന പോലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചു.

പ്രതിയുടെ അമ്മയെയും സഹോദരിയെയും അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും അറസ്റ്റ് തടയണമെന്ന് കോടതിയോട് ആവശ്യപ്പെട്ടതായും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. കേസില്‍ രണ്ടും മൂന്നും പ്രതികളാണ് രാഹുലിൻ്റെ അമ്മയും സഹോദരിയും.പ്രതി രാഹുലിനെ കണ്ടത്താനുള്ള ശ്രമം അന്വേഷണസംഘം ഊർജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here