യുവ സംരംഭകയുടെ മരണം; കേസന്വേഷണം സിസിബി ഏറ്റെടുത്തു

ബെംഗളൂരു: കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ അഴിമതിക്കേസിലെ കുറ്റാരോപിതയായ യുവസംരംഭകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഏറ്റെടുത്തു. സിഐഡി ഉദ്യോഗസ്ഥയുടെ പീഡനത്തിനിരയായെന്ന് ആരോപിച്ചായിരുന്നു സംരംഭകയായ ജീവ ആത്മഹത്യ ചെയ്തത്.
സിസിബിയിലെ അസിസ്റ്റൻ്റ് കമ്മീഷണർ (എസിപി) തലത്തിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുക. കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് ജീവ ജീവനൊടുക്കിയത്. സംഭവത്തിന് പിന്നിൽ സിഐഡി ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റമാണെന്ന് ജീവയുടെ സഹോദരി എസ്. സംഗീത പരാതിപ്പെട്ടിരുന്നു.
ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്നും പരാതിയിലുണ്ട്. സംഗീത നൽകിയ പരാതിയിൽ സിഐഡി ഡപ്യൂട്ടി എസ്.പി. കനകലക്ഷ്മിക്കെതിരെ ബനാശങ്കരി പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.
കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷന് തടി നൽകുന്നത് ജീവയുടെ കമ്പനിയായിരുന്നു. 97 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിട്ടും 25 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നായിരുന്നു കനകലക്ഷ്മിയുടെ ആവശ്യമെന്നും സംഗീത പരാതിയിൽ ആരോപിച്ചിരുന്നു. അതേസമയം, കനകലക്ഷ്മി സംഭവത്തോടു പ്രതികരിച്ചിട്ടില്ല.
TAGS: KARNATAKA | CCB
SUMMARY: Bhovi scam, Crime branch to probe suspect's death