ഇരുപതുകാരിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബെംഗളൂരു: വീട്ടിൽ ഉറങ്ങിക്കിടന്ന 20-കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ഹുബ്ബള്ളി സ്വദേശിനി അഞ്ജലി കൊലക്കേസ് പ്രതി വിശ്വ എന്ന ഗിരീഷ് (22) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ഗോവയിലെത്തി അവിടെ നിന്നും മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ വെച്ചാണ് പ്രതി പിടിയിലായത്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിയുടെ തലയിലും മുഖത്തുമെല്ലാം സാരമായ പരുക്കുകളുണ്ട്. ഇതേത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹുബ്ബള്ളി പോലീസ് കമ്മീഷണര്‍ രേണുക സുകുമാര്‍ അറിയിച്ചു.
പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നും, യുവതി തന്നെ ബ്ലോക്ക് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് കമ്മീഷണര്‍ രേണുക സുകുമാര്‍ സൂചിപ്പിച്ചു. അതേസമയം പ്രതി ഗിരീഷ് സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പെണ്‍കുട്ടികളെ സ്വാധീനിച്ച് കവര്‍ച്ച ചെയ്യലാണ് പ്രതിയുടെ പതിവു പരിപാടി. മദ്യത്തിന് അടിമയായ പ്രതി, ബൈക്ക് മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എളുപ്പം കബളിപ്പിക്കാവുന്ന യുവതികളെ കണ്ടെത്തി പ്രണയിക്കും. തുടര്‍ന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണവും അടിച്ചുമാറ്റുകയാണ് ചെയ്തിരുന്നത്.
എന്നാല്‍ ഹുബ്ബള്ളിയിൽ കൊല്ലപ്പെട്ട അഞ്ജലി പ്രതിയുടെ വലയില്‍ വീണിരുന്നില്ല. വീട്ടുകാര്‍ അറിയാതെ മൈസൂരുവിലേക്ക് പോകാമെന്ന നിര്‍ദേശവും 20-കാരി നിരസിച്ചു. ഇതോടെ കവര്‍ച്ചാശ്രമം പാളുമെന്ന് തോന്നിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
പ്രതിയുടെ ഭീഷണി ചൂണ്ടിക്കാട്ടി അഞ്ജലി ബണ്ടിഗേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാതെ മടക്കി അയക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ബണ്ടിഗേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രപ്പ ചിക്കോഡി, വനിതാ കോണ്‍സ്റ്റബിള്‍ രേഖ ഹാവറെഡ്ഡി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ജോലിയില്‍ കൃത്യവിലോപം കാണിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.