പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബി. വൈ. വിജയേന്ദ്ര

ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (സിബിഐ) ഏൽപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര. കേസുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖരുടെ പേരുകൾ ഉയർന്നുവരുന്നുണ്ടെന്നും വിജയേന്ദ്ര പറഞ്ഞു. ഇരകൾക്ക് നീതി ലഭിക്കണമെന്നും അത് എസ്ഐടിയുടെ അന്വേഷണത്തിൽ സാധ്യമല്ലെന്നും പകരം കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് തൻ്റെ ചെറുമകനും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് മുൻ പ്രധാനമന്ത്രിയും ജെഡിഎസ് തലവനുമായ എച്ച്.ഡി. ദേവഗൗഡ സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ കാര്യം ബിജെപിയും സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് വിജയേന്ദ്ര പറഞ്ഞു. അതേസമയം, തൻ്റെ മകനും ഹോളനരസിപുര എംഎൽഎയുമായ എച്ച്. ഡി. രേവണ്ണയ്‌ക്കെതിരായ കേസ് ആസൂത്രിതമാണെന്ന് ദേവഗൗഡ ആരോപിച്ചു. തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് മെയ് നാലിന് അറസ്റ്റിലായ രേവണ്ണയെ മെയ് 14ന് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
പ്രജ്വല് രേവണ്ണയ്ക്കും എച്ച്.ഡി രേവണ്ണയ്ക്കുമെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സർക്കാരിന് സാധ്യതയുണ്ട്. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സാധ്യമായ എല്ലാ നിയമവഴികളും സർക്കാർ സ്വീകരിക്കണം. പ്രജ്വൽ രേവണ്ണയെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിക്കാൻ എസ്ഐടി സംഘത്തെ സഹായിക്കണമെന്ന് മേയ് ആറിന് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ വിമുഖത കാണിക്കുകയാണെന്ന് വിജയേന്ദ്ര ആരോപിച്ചു.