കർണാടകയിൽ ആനകളുടെ കണക്കെടുപ്പ് 23ന് ആരംഭിക്കും

ബെംഗളൂരു: കേരള, തമിഴ്നാട് വനം വകുപ്പുമായി സഹകരിച്ച് ആനകളുടെ കണക്കെടുക്കാനൊരുങ്ങി കർണാടക സർക്കാർ. മെയ് 23 മുതൽ 25 വരെ മൂന്നു ദിവസമാണ് കണക്കെടുപ്പ് നടക്കുന്നത്. കർണാടകയിലെ 65 ഫോറസ്റ്റ് റേഞ്ചുകളിലും 563 ബീറ്റുകളിലുമായി നടക്കുന്ന കണക്കെടുപ്പിൽ 1689 ഉദ്യോഗസ്ഥർ പങ്കെടുക്കും.
കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി കർണാടക – കേരള അതിർത്തികളിൽ ആനകളുടെ അക്രമണം രൂക്ഷമായി നടക്കുന്നുണ്ട്. നിരവധി പേരുടെ ജീവനാണ് ആനകളുടെ അക്രമണത്തിൽ നഷ്ടമായത്. ഇക്കാരണത്താൽ ആനകളുടെ എണ്ണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം ഇതുവരെ 22 പേരാണ് കർണാടകയിൽ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആനയും മനുഷ്യനും തമ്മിലുള്ള ഈ പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യവും നീലഗിരി മേഖലയിലുള്ള ആനകളുടെ നീക്കങ്ങൾ വർധിക്കുന്ന സാഹചര്യത്തിലും കേരളവും കർണാടകയും തമിഴ്നാടും ചേർന്ന് ഒരു അന്തർസംസ്ഥാന കോർഡിനേഷൻ കമ്മിറ്റിക്ക് (ഐസിസി) രൂപം നൽകിയിരുന്നു. നിലവിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് അതിർത്തികളിലുള്ള കർണാടകയിലെ പത്ത് ഡിവിഷനുകളിലാണ് കണക്കെടുപ്പ് നടക്കുന്നത്. നേരിട്ടുള്ള കണക്കെടുപ്പാണ് മെയ് 23-ന് നടക്കുക.