എൻ. പ്രതാപ് റെഡ്ഢിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

ബെംഗളൂരു: നിയമസഭാ കൗൺസിലിൻ്റെ നോർത്ത് – ഈസ്റ്റ് ഗ്രാജ്വെറ്റ്സ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ. പ്രതാപ് റെഡ്ഢിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പാർട്ടി തീരുമാനത്തിനെതിരായാണ് പ്രതാപ് റെഡ്ഢി സ്ഥാനാർഥിയായി നിൽക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
നിലവിൽ മണ്ഡലത്തിൽ കോൺഗ്രസ് ഔദ്യോഗികമായി മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് പ്രതാപ് റെഡ്ഡി സ്വാതന്ത്രനായി മത്സരിക്കുന്നത്.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ജി.സി. ചന്ദ്രശേഖർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2023 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ. പ്രതാപ് റെഡ്ഡി കോൺഗ്രസ് പാർട്ടിയിൽ ചേരുകയും ബല്ലാരി സിറ്റി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം നോർത്ത് – വെസ്റ്റ് ഗ്രാജ്വെറ്റ്സ് മണ്ഡലത്തിലേക്ക് കോൺഗ്രസ് ടിക്കറ്റ് തേടിയത്. എന്നാൽ, അദ്ദേഹത്തിന് ടിക്കറ്റ് അനുവദിച്ചില്ല.
ഇതോടെയാണ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. പ്രതാപ് റെഡ്ഡിയെ അടുത്ത ആറുവർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. അദ്ദേഹത്തെ പിന്തുണയ്ക്കുകയോ പ്രചാരണം നടത്തുകയോ ചെയ്യുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.