മുൻ നിയമ പരിഷ്കരണ കമ്മിഷൻ അംഗം ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗം റിട്ട. ജില്ലാ സെഷൻസ് ജഡ്ജി ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. മുൻ മുൻ ലോക്‌സഭാംഗവും നിയമസഭാംഗവുമായിരുന്ന എംപി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യയാണ്. വ്യാഴാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം.
1985ൽ കാസറഗോഡ് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യുണൽ, നിയമവകുപ്പിൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഷികാദായ നികുതി വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപേഴ്സണും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവും ആയിരുന്നു. പോൾസ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു. ക്രിമിനോളജിയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ ലിസമ്മ രചിച്ചിട്ടുണ്ട്.
എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.