എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ച ശേഷമായിരുന്നു ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയത്. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു.
കുട്ടിയുടെ ടിസി തന്നുവിടുമെന്ന് സ്‌കൂള്‍ അധികൃതർ പറഞ്ഞുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരുമായി തർക്കമുണ്ടായി. പ്രിൻസിപ്പളിനെ സസ്‌പെൻഡ് ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
എന്നാല്‍, കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതർ പറയുന്നത്. കുട്ടിയെ ഓടിച്ചത് വ്യായാമത്തിന്റെ ഭാഗമായാണ് എന്നാണ് ന്യായീകരണം. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
SUMMARY: Complaint alleges cruelty against fifth grader for arriving late to school