ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ ഗുരു മന്ദിരത്തിൽനിന്ന് രാവിലെ ഒൻപതിന് പുഷ്പാലംകൃതമായ രഥത്തിലാണ് വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെടുന്നത്. സോലൂർ മഠാധിപതി വിഖ്യാതാനന്ദ സ്വാമിയും സമിതി പ്രസിഡന്റ് എൻ. രാജ്‌മോഹനനും ചേർന്ന് ഫ്‌ളാഗ് ഓഫ് നിർവഹിക്കും.
ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, ട്രഷറർ ഇൻചാർജ് എ.ബി.അനൂപ് എന്നിവർ നേതൃത്വം നൽകും. എം.ജി.റോഡ്, ആനേപ്പാളയ, ആടുഗോഡി, മടിവാള ചെക്പോസ്റ്റ്, ബൊമ്മനഹള്ളി, വിദ്യാജ്യോതി നഗർ പ്രയർഹാൾ, ഹൊങ്ങസാന്ദ്ര, ബേഗൂർ മൈലസാന്ദ്ര ഗുരുമന്ദിരം, ഇലക്ട്രോണിക്‌സിറ്റി വഴി സർജാപുരയിൽ എത്തും.
കെ.പീതാംബരൻ, കൃഷ്ണകുമാർ കടമ്പൂർ, മധു കലമാനൂർ, പി. ദിവാകരൻ, കേരളസമാജം സെക്രട്ടറിയും ലോക കേരള സഭാംഗവുമായ റജികുമാർ, കേരളസമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, എം. മനോഹരൻ എന്നിവർ സംബന്ധിക്കും.
ബെംഗളൂരുവില്‍ അനേകം ഗുരുമന്ദിരങ്ങൾ ഉണ്ടെങ്കിലും ആദ്യമായാണ് ക്ഷേത്രസമുച്ഛയത്തിനുള്ളിൽ ഗുരുമന്ദിരം സ്ഥാപിക്കുന്നതെന്ന് സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു. ശില്പിയും ചിത്രകാരനും മാവേലിക്കര മാന്നാർ സ്വദേശിയുമായ രതീഷ് മാന്നാറിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ വിഗ്രഹത്തിന് 90 കിലോഗ്രാം ഭാരവും രണ്ടരയടി ഉയരവുമുണ്ട്. ജൂൺ 27-നാണ് പ്രതിഷ്ഠ. രാവിലെ ആറിന് പൂജകൾ ആരംഭിക്കും.
SUMMARY: A procession carrying Panchaloha idol of Sri Narayanaguru tomorrow