വാഷിങ്ടൺ: വാർത്താ ചാനലായ സിഎൻഎന്നിന്റെ (CNN) സ്ഥാപകനും മാധ്യമ ഭീമനുമായ ടെഡ് ടർണർ(87) അന്തരിച്ചു. ‘മൗത്ത് ഓഫ് ദ സൗത്ത്’ എന്ന് വിളിപ്പേരുള്ള ടർണർ, ടെലിവിഷൻ വാർത്താ സംപ്രേഷണ രീതികളെ അടിമുടി മാറ്റുകയും ആഗോള വാർത്താ വിതരണത്തിൽ വൻ വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത വ്യക്തിയാണ് ടെഡ് ടർണർ.
1980-ലാണ് ടെഡ് ടർണർ കേബിൾ ന്യൂസ് നെറ്റ്‌വർക്ക് (സ്ഥാപിച്ചത്. അന്നത്തെ കാലത്ത് 24 മണിക്കൂറും വാർത്തകൾ മാത്രം നൽകുന്ന ഒരു ചാനൽ എന്നത് അവിശ്വസനീയമായ ഒന്നായിരുന്നു. എന്നാൽ തന്റെ ദീർഘവീക്ഷണത്തിലൂടെ ലോകത്തെവിടെയും നടക്കുന്ന സംഭവങ്ങൾ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിക്ക് അദ്ദേഹം തുടക്കമിട്ടു. 1991-ലെ ഗൾഫ് യുദ്ധം തത്സമയം റിപ്പോർട്ട് ചെയ്തതിലൂടെ സിഎൻഎൻ ലോകശ്രദ്ധ നേടി.
ഡബ്ല്യുടിബിഎസ് എന്ന ചെറിയ ടെലിവിഷൻ സ്റ്റേഷനെ ലോകത്തെ മുൻനിര മാധ്യമ ശൃംഖലയാക്കി മാറ്റി. അറ്റ്‌ലാന്റ ബ്രേവ്സ് എന്ന ബേസ്ബോൾ ടീമിന്റെ ഉടമയായിരുന്നു അദ്ദേഹം. കൂടാതെ ഗുഡ്‌വിൽ ഗെയിംസ് എന്ന കായിക മാമാങ്കത്തിന് തുടക്കം കുറിച്ചതും ടർണറാണ്.
1938-ൽ ഒഹായോയിലാണ് റോബർട്ട് എഡ്വേർഡ് ടർണർ മൂന്നാമൻ എന്ന ടെഡ് ടർണർ ജനിച്ചത്. മൂന്ന് തവണ വിവാഹിതനായിട്ടുണ്ട്. നടി ജെയ്ൻ ഫോണ്ടയായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ. 2018-ൽ തനിക്ക് ‘ലൂയി ബോഡി ഡിമെൻഷ്യ’ ബാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ടെഡ് ടർണറുടെ വിയോഗത്തോടെ ആധുനിക പത്രപ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകിയ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.
SUMMERY: CNN founder Ted Turner dies







