ബെംഗളൂരു: ബെംഗളൂരു- മംഗളൂരു റെയിൽപാതയില്‍ സകലേഷ്പൂരിനടുത്ത് പാളത്തിലേക്ക് പടുകൂറ്റൻ കല്ലുകൾ പതിച്ചതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഇതോടെ ബെംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ്, വിജയപുര-മംഗളൂരു സെൻട്രൽ എക്സ്പ്രസ്, വിജയപുര-മംഗളൂരു സെൻട്രൽ ട്രെയിൻ എന്നിവയുൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ യെഡകുമേരി സ്റ്റേഷനില്‍ താൽക്കാലികമായി പിടിച്ചിട്ടു.
റെയിൽവേ അധികൃതരുടെ അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനോടുവില്‍ പാറകള്‍ നീക്കിയ ശേഷം ട്രെയിൻ സർവീസ് പുനരാരംഭിച്ചു. പാതയ്ക്ക് ഇരുവശവും ഉള്ള കുന്നിൻ മുകളിൽ നിന്ന് പാറക്കല്ലുകൾ മണ്ണിടിച്ചിലിനെ തുടർന്ന് താഴേക്ക് പതിച്ചതായിരിക്കാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ റെയിൽവേ വാഗണുകളിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു പടുകൂറ്റന്‍ കല്ലുകളില്‍ മൂന്നെണ്ണം വാഗണില്‍ നിന്നും താഴേക്ക് തെന്നി വീണതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
SUMMARY: Train traffic on the Bengaluru-Mangaluru route was disrupted due to huge boulders falling on the track