ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു

തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപിച്ച് ഹമാസ് രം​ഗത്തെത്തി. എന്നാൽ സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാൻ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖൊമെയ്നിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഖത്തറിൽ താമസിച്ചാണ് ഹനിയ്യ ഹമാസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 2006ൽ പലസ്തീൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989ൽ ഇസ്രായേൽ ജയിലിലടച്ച ഹനിയ്യയെ മൂന്ന് വർഷത്തിന് ശേഷം മോചിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഓസ്‌ലോ കരാര്‍ വ്യവസ്ഥയനുസരിച്ചാണ് വിട്ടയച്ചത്. പലസ്തീനിലേക്ക് മടങ്ങിയ ഹനിയ്യ സുരക്ഷ കണക്കിലെടുത്താണ് പിന്നീട് ഖത്തറിലേക്ക് താമസം മാറ്റിയത്.

രണ്ട് മാസം മുമ്പ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു. ഗസ്സയില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ രണ്ടു മാസം മുമ്പ് ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.
<BR>
TAGS : ISMAIL HANIYEH | HAMAS | ISRAEL-PALESTINE CONFLICT
SUMMARY : Ismail Haniyeh, head of Hamas, was killed

LEAVE A REPLY

Please enter your comment!
Please enter your name here