ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍

കാസറഗോഡ് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയിൽ. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് വ്യാപകമായി നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇയാള്‍ പിടിയിലായത്. മുമ്പും പീഡന കേസില്‍ പ്രതിയായ യുവാവാണ് കസ്റ്റഡിയിലായിരിക്കുന്നത്.
മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരമുള്ള വ്യക്തിയാണ് പ്രതിയെന്ന് കുട്ടി ഇന്നലെ പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും, വീട്ടിലേക്ക് നടന്നുപൊകാനും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നല്‍കിയിരുന്നു. ഇതേ തുടർന്ന് സമീപ പ്രദേശങ്ങളിലെ കടകളിലും വീടുകളിലുമായി വ്യാപക പരിശോധനയാണ് നടന്നത്.
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു.
കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ വീടിന്റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണ്ണ കമ്മലുകള്‍ കവര്‍ന്ന ശേഷം കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.
തൊഴുത്തില്‍ നിന്ന് മുറിയില്‍ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.