എയര്‍ ഹോസ്റ്റസ് സ്വര്‍ണം കടത്തിയ കേസ്; സീനിയര്‍ കാബിന്‍ ക്രൂ അറസ്റ്റില്‍

കണ്ണൂര്‍: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഹോസ്റ്റസ് പിടിയിലായ കേസിൽ പുതിയ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. സുഹൈലിന് കാബിന്‍ ക്രൂ ആയി പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി ഡി.ആര്‍.ഐ റിമാന്‍ഡ് അപേക്ഷ നല്‍കും.
മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ സുരഭി ഖത്തൂണിനെയാണ് ആദ്യം പിടികൂടിയത്. മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തിലാണ് കണ്ണൂരിലെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച സുരഭി ഖത്തൂണില്‍നിന്ന് 960 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇതിന് 65 ലക്ഷം രൂപ വിലവരും. നിലവിൽ 14 ദിവസത്തെ റിമാന്‍ഡിലുള്ള സുരഭി കണ്ണൂര്‍ വനിതാ ജയിലിലാണ്.
ഇതിനിടെ സുരഭി സമാനമായ രീതിയിൽ പലതവണ സ്വര്‍ണ്ണം കടത്തിയതായി ഡി.ആര്‍.ഐക്ക് തെളിവുകള്‍ ലഭിച്ചു. മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന് വിമാനജീവനക്കാര്‍ അറസ്റ്റിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു സുരഭിയുടെ അറസ്റ്റ്. ഇതിന് പിന്നാലെയാണ് ഇതേ കേസിൽ മറ്റൊരു വിമാനജീവനക്കാരൻ പിടിയിലായത്.