ഇന്ത്യക്കാരനായ യു.എൻ ഉദ്യോഗസ്ഥൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ ഗസ്സയിൽ കൊല്ലപ്പെട്ടു. 46കാരനായ വൈഭവ് അനിൽ കാലെയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഗസ്സയിൽ യു.എൻ സെക്യൂരിറ്റി സർവീസ് കോഓഡിനേറ്ററായി ഒരു മാസം മുമ്പാണ് ഇദ്ദേഹം ചുമതലയേറ്റത്. ഇദ്ദേഹം നേരത്തേ ഇന്ത്യൻ ആർമിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
റഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാഹനത്തില്‍ യുഎന്‍ ദൗത്യം എന്ന് വ്യക്തമാക്കുന്ന അടയാളങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഇസ്രായേൽ ആക്രമണത്തിന് വിധേയമാകുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നു. വാഹനത്തിന്റെ മുന്‍ഭാഗത്തും വാതിലുകളിലുമെല്ലാം യു എന്‍ പതാക പതിപ്പിച്ചിരുന്നു. വെള്ള വാനിന്റെ പിന്‍വശത്തെ ഗ്ലാസില്‍ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ പാടുകള്‍ ദൃശ്യമാണ്.
തന്ത്രപ്രധാനമായ സലാഹ് അല്‍ദിന്‍ റോഡിന് കിഴക്കുള്ള സമീപപ്രദേശങ്ങളില്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പിടിമുറുക്കിയിരിക്കുകയാണ്. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫായില്‍ വ്യോമാക്രമണങ്ങളും വ്യാപകമാക്കിയിട്ടുണ്ട്. മുനമ്പിന്റെ വടക്കന്‍ മേഖലയിലെ ജബലിയ, ബൈത്ത് ലാഹിയ എന്നിവിടങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്. റഫയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അഞ്ച് ലക്ഷത്തോളം പേരാണ് ഗാസയുടെ മറ്റുഭാഗങ്ങളിലേക്ക് പലായനം ചെയ്തത്.
ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന മറ്റൊരു രാജ്യത്തെ ആദ്യ യു.എൻ ഉദ്യോഗസ്ഥനാണിത്. സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.