സർഗാത്മക സൗന്ദര്യമുള്ള വിവർത്തനം അനിവാര്യം: ഡോ. മുഞ്ഞിനാട് പത്മകുമാർ

ബെംഗളൂരു: വിവർത്തകന്റെ സർഗ്ഗാത്മക മികവിലൂടെ മാത്രമേ ഒരു കൃതി അതിന്റെ മൂല ഭാഷയിൽ നിന്ന് ലക്ഷ്യഭാഷയിലേക്ക് അതേ തീവ്രതയോടെ മൊഴിമാറ്റം ചെയ്യപ്പെടുകയുള്ളൂവെന്ന് വിമർശകനും വിവർത്തകനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ. വിവർത്തനം കേവലം യാന്ത്രികമായ ഒരു നിർവ്വഹണമല്ല. അതിന് ഭാഷാ പരിജ്ഞാനവും മൗലികമായ പ്രതിഭാ സംസ്കാരവും അനിവാര്യമാണ്. സംസ്കാര വൈവിദ്ധ്യങ്ങളുടെ സമന്വയം എന്ന സാഹസീകോദ്യമമാണ് സർഗ്ഗാത്മക വിവർത്തനത്തിലൂടെ സാധ്യമാകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം ലഭിച്ച കെ.കെ ഗംഗാധരനെ ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ് ഫോറം ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രശസ്ത വിവർത്തകൻ സുധാകരൻ രാമന്തളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻ്റ് ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. കവി രാജൻ കൈലാസ്, പ്രതിഭ പണിക്കർ, ജോർജ്ജ് ജോസഫ്. കെ, ടി. എം. ശ്രീധരൻ, ആർ. വി. ആചാരി, ഡെന്നിസ് പോൾ, എൻ. ആർ. ബാബു, സലിംകുമാർ, അവാർഡ് ജേതാവ് കെ . കെ ഗംഗാധരൻ, രമേഷ് മാണിക്കോത്ത്, എം. ബി. മോഹൻദാസ്, രവികുമാർ തിരുമല, പൊന്നമ്മ ദാസ്, രാധ, രുക്മിണി, തങ്കച്ചൻ പന്തളം, തുടങ്ങിയവർ പങ്കെടുത്തു. ശാന്തകുമാർ എലപ്പൂളളി സ്വാഗതവും മുഹമ്മദ് കുനിങ്ങാട് നന്ദിയും പറഞ്ഞു.