ബ്രിജ്ഭൂഷണ്‍ സിങിന്‍റെ മകന്‍റെ അകമ്പടി വാഹനമിടിച്ച് രണ്ട് മരണം; ഡ്രൈവര്‍ അറസ്റ്റില്‍

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിങിന്‍റെ മകൻ കരണ്‍ ഭൂഷണ്‍ സിങിന്‍റെ അകമ്പടി വാഹനം ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയില്‍ വച്ചാണ് അപകടം ഉണ്ടായത്. കൈസർഗഞ്ച് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കരണ്‍ ഭൂഷണ്‍ സിങ്. റെഹാൻ(17), ഷഹ്സാദ്(24) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഒരു സ്ത്രീക്ക് പരുക്കുണ്ട്. പരുക്കേറ്റ സീതാദേവിയെ(60) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റർ ചെയ്ത വാഹനമാണ് ബൈക്കിലിടിച്ചത്. റെഹാനും ഷഹ്സാദും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ എതിർവശത്തുനിന്നെത്തിയ കാർ ഇടിച്ചുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടസമയത്ത് കരണ്‍ ഭൂഷണ്‍ സിങ് വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.