കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; കണ്ണൂരിൽ അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

കണ്ണൂര്‍: പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. കാര്‍ കഴുകിയ വെള്ളം ഒഴുക്കുന്നത് അജയകുമാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകീട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദേവദാസിന്റെ വീട്ടിലെ മലിന ജലം ഒഴുക്കുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി.
തുടര്‍ന്ന് റോഡില്‍ വച്ച് അജയകുമാറിനെ ദേവദാസും മക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഹെല്‍മറ്റും കല്ലും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇത് തടയാന്‍ ശ്രമിച്ച പ്രവീണ്‍ കുമാര്‍ എന്നയാള്‍ക്കും മര്‍ദ്ദനമേറ്റു. തലയ്ക്ക് മര്‍ദ്ദനമേറ്റ് റോഡില്‍ കിടന്ന രണ്ടുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജയകുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പോലീസ് ദേവദാസിനെയും മക്കളെയും കസ്റ്റഡിയിലെടുത്തത്. നേരത്തെ ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ദേവദാസും മക്കളും മദ്യപിച്ചിരുന്നുവെന്ന സംശയം ഇവര്‍ പ്രകടിപ്പിച്ചു.